ഞങ്ങളേക്കുറിച്ച്

വെങ്ങാനെല്ലൂർ മഹാദേവ ക്ഷേത്രം

ക്ഷേത്രത്തെക്കുറിച്ച്

ഏകദേശം 2000 വർഷത്തിന് മേൽ പഴക്കം കണക്കാക്കപ്പെടുന്നതും ഇന്ന് കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ളതുമായ ഈ വെങ്ങാനെല്ലൂർ മഹാശിവക്ഷേത്രം 108 ശിവാലയങ്ങളിൽ ഉൾപ്പെട്ടതാണ്. പ്രൗഢഗംഭീരമായ ഒരു സുവർണകാലം ഈ മഹാക്ഷേത്രത്തിനുണ്ടായിരുന്നു. 30000 പറ നെല്ല് വർഷത്തിൽ പാട്ടം ലഭിച്ചിരുന്ന ശ്രീ മഹാദേവൻ്റെ ഭൂമി, തൃശ്ശൂർ പാലക്കാട് ജില്ലകളിൽ വ്യാപിച്ചുകിടന്നിരുന്നു. ശ്രീ പരശുരാമനാൽ പ്രതിഷ്ഠ നടത്തപ്പെട്ട ഇവിടുത്തെ സ്വയംഭൂവായ ദേവനെ, പ്രാചീനമായ 'വീമ്പ്' എന്ന മരത്തിനടുത്ത് നിന്ന് കണ്ടെത്തിയതിനാൽ 'തീരുവീമ്പിലപ്പൻ' എന്ന പേരിൽ അറിയപ്പെടുന്നു. കിഴക്കോട്ട് ദർശനം അരുളി ശ്രീ മഹാദേവനും, പടിഞ്ഞാറ് ശ്രീ പാർവ്വതിദേവിയും തെക്ക് ഭാഗത്ത് ശ്രീ മഹാഗണപതിയും, ശ്രീ ദക്ഷിണാമൂർത്തിയും പ്രതിഷ്ഠയുള്ള വട്ട ശ്രീകോവിൽ, 52 ഭീമൻ കഴുക്കോലുകൾ ആരൂഢത്തിൽ ഉറപ്പിച്ച് നിർമ്മിച്ചാണ്.
ചുറ്റമ്പലത്തിൻ്റെ തെക്ക് പടിഞ്ഞാറുഭാഗത്ത് ശ്രീ ധർമ്മശാസ്താവ്, വലിയമ്പലത്തിലെ ചുവരിനുള്ളിലെ ശ്രീ മണികണ്ഠൻ, ചുറ്റമ്പലത്തിൻ്റെ വടക്കു ഭാഗത്ത് 'പേരിർ സുബ്രഹ്മണ്യൻ' എന്നറിയപ്പെടുന്ന സപരിവാര പ്രതിഷ്ഠയോടുകൂടിയ സ്വതന്ത്ര ദേവനായ ശ്രീ സുബ്രഹ്മണ്യ പ്രതിഷ്ഠ, വടക്ക് പടിഞ്ഞാറ് ഭാഗത്ത് ശ്രീ കുട്ടി ഗണപതി എന്നിവയാണ്.

ശ്രീമൂലം തിരുനാൾ ഹൈസ്ക്കൂളായി മാറിയ കൊച്ചി മഹാരാജാവിൻ്റെ കൊട്ടാരത്തിലെ നാലുകെട്ടിനുള്ളിലെ മഹാരാജാവിൻ്റെ പരദേവതയായ ഭഗവതി, അന്തിമഹാകാളൻ തുടങ്ങിയ ഉപദേവന്മാരുടെ പ്രതിഷ്ഠകൾ ഇപ്പോൾ സ്ഥിതിചെയ്യുന്ന ഈ മഹാക്ഷേത്രം, വലുപ്പത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ മുൻനിര ക്ഷേത്രങ്ങളിൽപ്പെടുന്നു.

മണ്ഡപത്തിലെ നാലു തൂണുകളിലും, മേൽ ഭാഗത്തുമായി നിറഞ്ഞു നില്ക്കുന്ന മരത്തിലെ കൊത്തുപണികൾ അതിശയകരവും, വർണ്ണനാതീതവുമാണ്. ബലിക്കൽ പുരയുടെ മേൽതട്ട്പോലും കൊത്തുപണികളാൽ നിറഞ്ഞു നില്ക്കുന്നു.

കേരളത്തിലെ അപൂർവ്വ മഹാക്ഷേത്രങ്ങളിൽ മാത്രം നടത്തപ്പെടുന്ന ചാക്യാർകൂത്ത്,കൂടിയാട്ടം എന്നിവ, കൊച്ചി മഹാരാജാവിൻ്റെ അനുഗ്രഹാശിസ്സുകളോടെ മേടം 1 മുതൽ 28 ദിനങ്ങളിലായി വൈകീട്ട് 3 മുതൽ 6 വരെ ചാക്യാർകൂത്തും,അവസാന 7 നാളുകളിൽ രാത്രി 8 മുതൽ കൂടിയാട്ടവും പൈങ്കുളം ചാക്യാർന്മാരുടെ നേതൃത്വത്തിൽ ഇന്നും നടന്നു വരുന്നു.

വാരസദ്യ നടന്നിരുന്ന ക്ഷേത്രത്തിന് ചുറ്റുമായി ധാരാളം പരദേശി ബ്രാഹ്മണഗൃഹങ്ങൾ ഉണ്ടായിരുന്നു. ഇന്ന് അഷ്ടമി മഹോത്സവം ആഘോഷിക്കുന്നപോലെ ഗംഭീരമായി ശിവരാത്രിയായിരുന്നുവത്രെ പണ്ട് ആഘോഷിച്ചിരുന്നത്. വില്വമംഗല സ്വാമിയാർക്ക് ശ്രീ വൈക്കത്തപ്പൻ ദർശനം നല്കിയ വൈക്കത്തഷ്ടമിക്ക് സ്ഥിരമായി തൊഴാൻ പോകാറുള്ള ഒരു ബ്രാഹ്മണന് പ്രായാധിക്യത്താൽ യാത്രചെയ്യാൻ പറ്റാതെ വന്ന അവസരത്തിൽ മനംനൊന്തു വിളിച്ചപ്പോൾ, സങ്കടപ്പെടേണ്ട തിരുവീമ്പിലപ്പ സന്നിധിയിൽ തൻ്റെ സാന്നിദ്ധ്യം ഉണ്ടെന്നും ഇവിടെ തൊഴുതാൽ മതിയെന്നും ദർശനം ലഭിച്ചു എന്നും, അങ്ങിനെ അന്നദാന പ്രഭുവായ ശ്രീ മഹാദേവന് 5 ഇടങ്ങഴി അരിവെച്ച് അന്നദാനത്തോടെ അഷ്ടമി തുടങ്ങിയെന്നും പറയപ്പെടുന്നു.

101 പറ അരിവെച്ച് അന്നദാനം നടത്തിയകാലം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ഇന്നും അഷ്ടമിക്കും തലേന്നുമായി ആയിരക്കണക്കിന് ഭക്തർ പ്രസാദ ഊട്ടിൽ പങ്കെടുക്കുന്നു.

അന്നദാന പ്രഭുവായ ശ്രീ തിരുവീമ്പീലപ്പൻ്റെ ഊട്ടുപുരയിൽ നടക്കുന്ന പ്രസാദ ഊട്ടിൽ ശ്രീ വൈക്കത്തപ്പൻ കൂടെ ഇരുന്ന് ഉണ്ണുന്നു എന്ന വിശ്വാസത്തിൽ ഒരു നാക്കിലയിൽ എല്ലാം വിളമ്പി തന്ത്രി പൂജിച്ച് ഭക്ത്യാദരപൂർവ്വം ആ നാക്കില തിരുമുറ്റത്ത് കുഴിച്ചിടുന്ന ചടങ്ങ് ഇന്നും നടന്നുവരുന്നു.

മഹാശിവരാത്രി, വ്യക്തികളും, കുടുംബങ്ങളും നടത്തുന്ന വിശേഷാൽ നിറമാലയോടുകൂടിയ നവരാത്രി,വിദ്യാരംഭം, കർക്കിടകത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം, പ്രതിഷ്ഠാദിനം, ഇല്ലംനിറ, പത്താമുദയം തുടങ്ങിയതാണ് അഷ്ടമി കൂടാതെ വർഷത്തിൽ ക്ഷേത്രത്തിലെ ആഘോഷങ്ങൾ.

മാറാത്ത നേത്രരോഗ ശമനത്തിന് ശ്രീമഹാദേവന് തൃക്കൺ വഴിപാട് നടത്തുക, പാർവ്വതി ദേവിക്ക് പട്ടും, താലിയും സമർപ്പിക്കുക, വിവാഹം നടക്കാൻ ശ്രീ പാർവ്വതി ദേവിയെ 12 മുപ്പെട്ടു തിങ്കളാഴ്ച തൊഴുത് പ്രാർത്ഥിച്ചാൽ ഫലസിദ്ധി ഉറപ്പെന്ന് അഷ്ടമംഗല പ്രശ്നത്തിൽ തെളിഞ്ഞതാണ്.

തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ നിന്നും ഒരു കിലോമീറ്റർ വടക്കുമാറി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു.